Saturday, August 25, 2007

ചില ഓണച്ചിന്തുകള്‍!! :)

***************************************************
ഒന്ന്:-

“പാതി വിരിഞ്ഞ പൂക്കളും പറിക്കണ്ടാ.. കേട്ടോ...” അമ്മൂമ്മ പിറകെ നിന്നു വിളിച്ചു പറഞ്ഞു... “നാളത്തേക്ക് കുറേ പൂ വേണം.. പൂമൊട്ടൊന്നും ഇന്നേ പറിച്ചു കളയരുത്... “

ഇന്ന് ഉത്രാടമാണ്...

“ഇല്ല, ജ്യോതിയാ ഇന്നലെയും മൊട്ടു പറിച്ചു കളഞ്ഞത്.., ഞാനല്ല.. “ എനിക്ക് പറയാന്‍ പറ്റുന്നതിനും മുമ്പേ വാസുദേവന്‍ പറഞ്ഞു...

അവനു ഞാന്‍ വെച്ചിട്ടുണ്ട്... ഇന്നലെ ഊഞ്ഞാലില്‍ നിന്നു തള്ളിയിട്ടതിന്റെ ഒരു കടം ഇപ്പോത്തന്നെ ബാക്കിയുണ്ട്. ഇനിയാകട്ടെ, ഉപ്പേരി കട്ടെടുക്കുമ്പോ ഒരെണ്ണം പോലും കൊടുക്കില്ല അവന്...

ഞാനും ചിത്ര ചേച്ചിയും കുഞ്ഞുമുഹമ്മദും ചേര്‍ന്നായിരുന്നു പൂക്കളമിട്ടത്... എന്തു രസമായിരുന്നെന്നൊ പൂക്കളം കാണാന്‍!! നടുക്കു വെച്ചിരുന്ന ആമ്പല്‍പ്പൂ കാണാന്‍ എത്ര ഭംഗിയാ..!! വാസുദേവനാ അങ്ങനെ വെക്കാമെന്നു പറഞ്ഞത്, അവന്‍ തന്നെയാ അതു പറിച്ചു കൊണ്ടു വന്നതും.. അത് കണ്ടപ്പോ എനിക്കവനോടു ഭയങ്കര ഇഷ്ടം തോന്നി...

... ഉം.. അവനോടുള്ള പിണക്കം മാ‍റ്റിയാലോ? ? ഉപ്പേരിയും കൊടുക്കാം... അവന്‍ പാവമല്ലേ!!

അതായിരിക്കും മാവേലിക്കും ഇഷ്ടം...

***************************************************
രണ്ട്:-

വാസുദേവനും കുഞ്ഞുമുഹമ്മദും ഉറക്കെ പാട്ടു പാടിക്കൊണ്ട് ഊഞ്ഞാലാടുകയായിരുന്നു...

“ ഉം.. ഉത്രട്ടാ‍തി വരെയെ ഉള്ളു ഊഞ്ഞാല്‍!! അന്നു തങ്കപ്പന്‍ വരും ഒഴിയടക്കാന്‍...“ അപ്പൂപ്പന്‍ പറഞ്ഞു. അപ്പൂപ്പന്‍ അങ്ങനെ പറഞ്ഞതും എല്ലാവരുടെയും പാട്ടു നിന്നു..

അവിട്ടം, ചതയം, പൂരുട്ടാതി... മൂന്നേ മൂന്നു ദിവസം കൂടി ബാക്കി!!

വാസുദേവന്‍ ഈ വര്‍ഷമല്ലേ മദ്രാസില്‍ നിന്നു തിരിച്ചു വന്നത്... “എന്താ ഈ ഊഞ്ഞാലും തങ്കപ്പനും തമ്മില്‍ ബന്ധം?“ .... അവന് ഒന്നും മനസ്സിലായില്ല... “എന്താ ചിത്രേച്ചീ തങ്കപ്പന്‍ വന്നാല്‍? തങ്കപ്പനല്ലേ ഊഞ്ഞാലിട്ടു തന്നത്?”

എനിക്കു വിഷമം വന്നു... “അയാളു തന്നെ വരും, അതഴിക്കാനും... “ .... “തങ്കപ്പന്‍ തേങ്ങയിടാന്‍ വരും... അപ്പോ പുതിയ തേങ്ങാക്കുലകള്‍ പിടിച്ചു കെട്ടാന്‍ കയറു വേണ്ടേ? അതിനാ അപ്പൂപ്പന്‍ ഊഞ്ഞാലഴിക്കുന്നത്...” ഞാന്‍ കരയാന്‍ തുടങ്ങി...

ചിത്രേച്ചി എന്നെ കെട്ടിപ്പിടിച്ചു.. “മോന്‍ കരയണ്ടാ... “ എന്നിട്ടു സ്വയം പറഞ്ഞു... “ഈ അപ്പൂപ്പനെന്താ വേറേ പുതിയ കയറ് വാങ്ങിക്കൂടേ?”... ചിത്രേച്ചി പറഞ്ഞത് അല്പം ഉറക്കെയായിരുന്നു... അപ്പൂപ്പന്‍ അതു കേട്ടു...

“നീ കമ്മ്യൂണിസ്റ്റ്കാരന്റെ മോളു തന്നെയാടീ പെണ്ണേ... സമരം വേണ്ടാ... ഞാന്‍ വേറേ കയറു വാങ്ങി...” അപ്പൂപ്പന്‍ വന്നു എല്ലാരേയും കെട്ടിപ്പിടിച്ചു.. “എന്റെ മക്കള്‍ മതിയാവുന്ന വരെ ഊഞ്ഞാലാടിക്കോ”

അപ്പൂപ്പന്‍ എന്തു നല്ലതാ... കുറെ കണ്ണീരു വെറുതേ കളഞ്ഞു!!

വാസുദേവന്‍ കളിയാക്കുന്നു!!

***************************************************
മൂന്ന്:-

പച്ചടി, അവിയല്‍, തോരന്‍, ഉള്ളിത്തീയല്‍, കൂട്ടുകറി, ഇഞ്ചിക്കറി, നാരങ്ങാ അച്ചാര്‍, മാങ്ങാ അച്ചാര്‍, കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, പപ്പടം, പഴം..... എല്ലാം വിളമ്പി...

“നീ പോയി ചോറെടുത്തോണ്ടു വാ...” അച്ഛന്‍ മാവേലിക്കു സദ്യ വിളമ്പുകയാണ്...

ചോദിക്കണോ? വേണ്ടാ... അല്ലെങ്കില്‍ ചോദിച്ചേക്കാം; അച്ഛന്‍ ദേഷ്യപ്പെടുമോ?...
അവസാനം ചോദിച്ചു: “അച്ഛാ.. ഈ മാവേലി എല്ലാ വീട്ടീന്നും കഴിച്ചാ ഇനിയും കുടവയറു വലുതാവില്ലേ?”... അച്ഛന്‍ അതു കേട്ടതേയില്ല. രവിച്ചേട്ടന്റെ ഡ്രോയിങ് ബുക്കില്‍ കണ്ട മാവേലിയുടെ പടത്തില്‍ എന്തു കുടവയറാ മാവേലിക്ക്! ഇനിയും വയറു കൂടിയാല്‍ എങ്ങനെയാ ഈ നാടു മുഴുവന്‍ നടക്കുക?

“നീ ചോറെടുത്തോണ്ടു വാ ജ്യോതീ....” അച്ഛന്‍ വീണ്ടും പറഞ്ഞു...

രവിച്ചേട്ടന്റെ കൂടെയിരുന്നാണു ഓണസദ്യ ഉണ്ടത്... ചോറു വരാന്‍ കാത്തിരിക്കുന്ന സമയത്ത് രവിച്ചേട്ടനോടു ചോദിച്ചു.. “രവിച്ചേട്ടാ... ശരിക്കും മാവേലി വരുമോ?”

രവിച്ചേട്ടന്‍ എന്റെ തലക്കിട്ടൊരു കൊട്ടു തന്നു... “പിന്നെ വരില്ലേ, മണ്ടാ.. നമ്മള്‍ സദ്യയുണ്ണുന്ന സമയത്ത് മാവേലി പൂജാമുറിയില്‍ വന്നിരിപ്പുണ്ട്.. സദ്യയുണ്ണാന്‍!!”

.... പോയി നോക്കിയാലോ?...
“എന്നു വെച്ച് പോയി നോക്കണ്ടാ... നമുക്കു കാണാന്‍ പറ്റില്ല!!”

എന്തു സ്വാദായിരുന്നെന്നൊ അവിയലിന്.. ഒരുപാടുണ്ടു!! എഴുന്നേല്‍ക്കാന്‍ വയ്യാ... ഒരു സദ്യ ഉണ്ടപ്പോഴേ ഇങ്ങനെയാണെങ്കില്‍ മാവേലി എങ്ങനെയാ ഈ സദ്യയെല്ലാം ഉണ്ണുന്നത്? അമ്പൊ!!

ഊണു കഴിഞ്ഞ് അച്ഛന്‍ പൂജാമുറിയിലേക്കു പോയപ്പോ ഞാനും കൂടെ പോയി. വിളമ്പിയതെല്ലാം അതു പോലെ തന്നെ ഇരിക്കുന്നു. രവിച്ചേട്ടന്‍ പറ്റിച്ചല്ലോ!!

“ങാ, മാവേലി വന്നു സദ്യയുണ്ടിട്ടു പോയല്ലൊ! ഇത്തവണ പപ്പടമാ കഴിച്ചത്!!” ... രവിച്ചേട്ടനാണ്.

... എനിക്കൊന്നും മനസ്സിലായില്ല... “പപ്പടമോ?”

“അതേടാ... സദ്യ മുഴുവനും കഴിക്കാന്‍ മാവേലിക്കു പറ്റുമോ? എല്ലാ‍ വീടുകളില്‍ നിന്നും കഴിക്കേണ്ടേ? അതു കൊണ്ട് ഇങ്ങനെ കുറെശ്ശെ കഴിക്കും, എല്ലാ വീട്ടീന്നും!!”

രവിച്ചേട്ടന്‍ പപ്പടം എടുത്തു കാണിച്ചു. അതിന്റെ ഒരറ്റം അല്പം ഒടിച്ചെടുത്തിരിക്കുന്നു...

***************************************************

Sunday, August 19, 2007

വീണ്ടും കുഞ്ഞിപ്രാന്തുകള്‍!! :):):)

പല ഓര്‍കുട്ട് കമ്മ്യൂണിറ്റികളിലായി പലപ്പൊഴായി പോസ്റ്റിയവ!! കുറേയെണ്ണം കൂടി... :)

********************************************
തോഴന്‍
--------
കൂടെ വാഴണോ? വാഴാം ഞാന്‍ തോഴാ!!
കൂടെ വീഴാനോ? ഞാനില്ല തോഴാ!!
അങ്ങനെ ചിന്തിച്ച നീയൊരു പോഴന്‍!!

എങ്കിലും നീയെന്‍ തോഴന്‍!! (നാളെ നീ വാണാലോ?)

********************************************
പാട്ടു പാടാം, പാടു പെടുത്തരുത്!! :)
------------------------
ഒരു പാട്ടെഴുതട്ടേ...
ഒരു പാടെഴുതട്ടേ...
ഒരു പാട്ടു പാടട്ടേ...
എല്ലാരും എല്ലാരും പാടട്ടേ...
ആര്‍ക്കും പാടാവാതിരിക്കട്ടേ..

********************************************
കുഞ്ഞുണ്ണി മാഷ്
----------------
കുഞ്ഞായിരുന്നപ്പോള്‍ വലുതാകാന്‍ മോഹം!
വലുതായപ്പോള്‍ തിരികെ കുഞ്ഞാകാന്‍ മോഹം!!

അപ്പോഴും ഇപ്പോഴും മോഹം, കുഞ്ഞുണ്ണിയെപ്പോലാകാന്‍!!!

********************************************
കവി, കാമുകന്‍, ഭ്രാന്തന്‍...
-------------------------
കവിയുടെ മനവും കാമുകമനവും ഭ്രാന്തമെന്നു പഴംചൊല്ല്!!
ഭ്രാന്തനായൊരു കവിയിന്നമ്പോ!, കാമുകനായാലെന്തു കഥ!!

:):):)

********************************************
പുകവലി പാടില്ല!!
------------------
പുക വലിക്കുവാന്‍ പാടില്ലയത്രേ... പുക വലിക്കുവാന്‍ പാടില്ലയത്രേ...
ഒന്നു വലിക്കുവാന്‍ പാടു ഞാന്‍ പെട്ടു...
പിന്നെ വലിക്കുവാന്‍ ഒരു പാടുമില്ല!!

പുകവലി പാടില്ല; ശരി തന്നെ കൂട്ടേ...പുകവലിക്കുവാന്‍ ഒരു പാടുമില്ല!!

********************************************

ചില കുഞ്ഞി പ്രാന്തുകള്‍!! :)

പല ഓര്‍കുട്ട് കമ്മ്യൂണിറ്റികളിലായി പലപ്പൊഴായി പോസ്റ്റിയവ ഒന്നു പെറുക്കിയെടുത്ത് ഇവിടെ വെക്കാമെന്ന് വെച്ചു... :)

********************************************
വാലെരിയട്ടേ!!
---------------
വാലില്‍ മുഴുവനും ശീല ചുറ്റീടുക,
ശീലയില്‍ മുഴുവനും എണ്ണ ചാലിക്കുക;
നാടെരിച്ചീടുവാനല്ലെന്റെ കൂട്ടരേ..
വാലെരിഞ്ഞീടട്ടെ, വാലായ്മ മാറട്ടേ... :)

********************************************
പഠിക്കേണ്ട!!
-------------
മരിക്കാന്‍ പഠിക്കേണ്ട; മരണം വരും, ഒരു അവസ്ഥയായി!
വീണ്ടും ജനിക്കാനും പഠിക്കേണ്ട, കിട്ടിയ ജീവിതം അനാസ്ഥയായാല്‍!!

********************************************
മരിക്കാത്ത ആളും മരിച്ച ആളും തമ്മില്‍!
--------------------------------------
--“എന്തിനാ മരിച്ചത്?“
--“അതൊരു ചോദ്യമല്ലല്ലോ..“
--“പിന്നെന്താ ചോദ്യം?”
--“എന്തിനാ ജീവിച്ചതെന്നു ചോദിക്ക്..”
--“ശരി, എന്തിനാ ജീവിച്ചത്?”
--“മരിക്കാന്‍!!”

********************************************
നിശബ്ദത
----------
പേരു ചൊല്ലി വിളിച്ചെന്നാല്‍ ഓടിമറയുമെന്‍ ചങ്ങാതി!
സ്വന്തം പേരു കേട്ടാല്‍ മരിച്ചു പോകും പാവമാണെന്‍ ചങ്ങാതി!!

എന്‍ പാവം ചങ്ങാതി, നിശ്ശബ്ദത!!!

********************************************
നമ്മള്‍
-------
നാമില്ലാത്ത കാലമോ?
അതു കാലമില്ലാത്ത കാലം!!

എന്തെന്നോ?
നമ്മുടെ നാമമല്ല നാം;
നമുക്കിടയിലെ സ്നേഹമാണു നാം!!

********************************************